
പാലക്കാട്: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആലത്തൂർ ഉൾപ്പെടെ പാലക്കാട് ജില്ലയിൽ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത് പ്രകാരം വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായിരിക്കും നടക്കുക. ഡിസംബർ 9 നും ഡിസംബർ 11 നും വോട്ടെണ്ണൽ ഡിസംബർ 13 ആയിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് ജില്ലയിൽ അടക്കം സ്ഥാനാർത്ഥി ചർച്ചകളും മുന്നണികളിലെ നീക്കങ്ങളും സജീവമായി തുടങ്ങി. ആലത്തൂരിൽ ഇടതുമുന്നണിയും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും(UDF) തമ്മിലുള്ള കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. മുൻ എം. എൽ. എ. എ. വി. ഗോപിനാഥ് എൽ.ഡി.എഫ്. കൂട്ടായ്മയിലേക്ക് ചേർന്നതോടെ പ്രദേശത്ത് രാഷ്ട്രീയ നീക്കങ്ങൾ ശക്തമായിരിക്കുകയാണ്.
2020 – ലെ തിരഞ്ഞെടുപ്പിൽ ആലത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്നേറ്റം നേടിയിരുന്നു. എന്നാൽ ഈ തവണ ഗോപിനാഥിന്റെ നീക്കവും സിപിഐ( എം) യുടെ സജീവമായ പ്രചരണവും മുൻനിര മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
സംസ്ഥാന വ്യാപകമായി ഈ തിരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ സൂചനകളുടെ പരീക്ഷണം ആയിരിക്കും. എൽ.ഡി.എഫ്. നിലവിലുള്ള ഭരണത്തിന്റെ പ്രവർത്തനങ്ങൾ മുൻനിർത്തി ജനവിധി തേടുമ്പോൾ, യുഡിഎഫ് ജനകീയ ഭരണത്തിന്റെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യവുമായി രംഗത്തുണ്ട്. ആലത്തൂർ മണ്ഡലത്തിലും പഞ്ചായത്തുകളിലും ഉള്ള പ്രചരണങ്ങൾ അടുത്ത ദിവസങ്ങളിൽ ശക്തമാകുമെന്നാണ് പ്രതീക്ഷ .പ്രാദേശിക വിഷയങ്ങളായ കുടിവെള്ള പ്രശ്നം, കൃഷിയുടെ സംരക്ഷണം, റോഡ് വികസനം,യുവാക്കളുടെ തൊഴിലവസരങ്ങൾ, എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാ വിഷയങ്ങൾ.






