തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കോൺക്രീറ്റ് സ്ലാബിൽ കാലിടിച്ച് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയുടെ പാദത്തിലെ മുറിവിൽനിന്ന് കോൺക്രീറ്റ് കഷണം നീക്കാതെ മുറിവ് തുന്നിയതായി പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗുരുതരമായ ചികിത്സപ്പിഴവ് സംഭവിച്ചതെന്നാരോപണം ഉയർന്നിരിക്കുന്നത്.
കാലിലെ മുറിവ് പഴുത്തതിനെ തുടർന്ന് ഒരുമാസത്തോളം പഠനം മുടങ്ങിയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് കാവിൽക്കടവ് തച്ചിപറമ്പിൽ രാജേഷ് വകുപ്പ് മന്ത്രി, ഡി.എം.ഒ, നഗരസഭാ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. വലപ്പാട് ശ്രീരാമ പോളിടെക്‌നിക് രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് പെൺകുട്ടി.
ഡിസംബർ ആറിന് വീടിനു മുകളിൽവെച്ച് വലതുകാലിൽ കോൺക്രീറ്റ് സ്ലാബിടിച്ച് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച് മുറിവിൽ തുന്നലിടുകയും മരുന്നുവെച്ച് കെട്ടുകയും ചെയ്തു.
രണ്ടു ദിവസത്തിലൊരിക്കൽ മരുന്ന് വയ്ക്കാൻ നിർദേശിച്ചതിനെ തുടർന്ന് എട്ടുതവണ ആശുപത്രിയിലെത്തിയെങ്കിലും, ഓരോ തവണയും കടുത്ത വേദനയും പഴുപ്പും സംബന്ധിച്ച് അറിയിച്ചിട്ടും പഴുപ്പ് ഞെക്കിക്കളഞ്ഞ് മരുന്നുവെച്ച് വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് മുറിവിനുള്ളിൽ കോൺക്രീറ്റ് സ്ലാബിന്റെ കഷണം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഡ്യൂട്ടി ഡോക്ടറോടും ബന്ധപ്പെട്ട ജീവനക്കാരോടും വിശദീകരണം തേടുമെന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.



