തൃശ്ശൂർ: പോട്ടയിൽ ചട്ടം പഠിപ്പിക്കാനായി കൊണ്ടുവന്ന പിച്ചീയിൽ ശിവൻ എന്ന ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. 2 മണിക്കൂറിനു ശേഷമാണ് ആനയെ തളയ്ക്കാനായത്. തളച്ച ശേഷം ആന ശാന്തനാണെന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗമായിരുന്നിട്ടും അനിഷ്‌ട സംഭവങ്ങളുണ്ടാകാതിരുന്നതു ഭാഗ്യമായി.
കൊല്ലത്തു നിന്നുള്ള ആനയെ ചട്ടം പഠിപ്പിക്കാനായി പോട്ടയിലുള്ള ആനപ്പാപ്പാൻ സജീവൻ്റെ അടുത്ത് ഏൽപ്പിച്ചതായിരുന്നു. പോട്ടയിലെ പാമ്പാമ്പോട്ട്, പറക്കൊട്ടിക്കൽ ക്ഷേത്രങ്ങളുടെ പറമ്പിലായിരുന്നു ആനയെ കെട്ടിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പാമ്പാമ്പോട്ട് ക്ഷേത്രത്തിൽ നിന്നു പറക്കൊട്ടിക്കൽ ക്ഷേത്രത്തിലേയ്ക്കു കൊണ്ടു പോയി. പറക്കൊട്ടിക്കൽ ക്ഷേത്ര വളപ്പിൽ നിന്ന് വെള്ളം കൂടിപ്പിക്കാനായി അഴിച്ചു കൊണ്ടു വരുന്നതിനിടെ ആന ഇടഞ്ഞോടുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ആറോടെയായിരുന്നു ആന ഇടഞ്ഞത്. കനാൽ ബണ്ട് റോഡിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ആന വ്യാസ സ്‌കൂൾ പരിസരം വരെയെത്തി. രണ്ടു മണിക്കൂറിനു ശേഷം പാപ്പാൻ തന്നെയാണ് ആനയെ റോഡരികിൽ തളച്ചത്. ആന ഇടയാനുള്ള കാരണം വ്യക്‌തമല്ല.
പിന്നീട് ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോയി. ഇൻസ്പെക്‌ടർ എം.കെ.സജീവിൻ്റെ നേതൃത്വത്തിൽ പൊലീസും വനംവകുപ്പ് ഉദ്യോഗസ്‌ഥരും എലഫെൻ്റ് സ്ക്വാഡും സ്‌ഥലത്തെത്തി. നഗരസഭാ സ്‌ഥിരസമിതി അധ്യക്ഷ ഷിഫ സന്തോഷ്, നഗരസഭാ കൗൺസിലർ വത്സൻ ചമ്പക്കര എന്നിവരും സ്‌ഥലത്തെത്തി.



