പാലക്കാട്: വടക്കഞ്ചേരി എൽഡിഎഫും യുഡിഎഫും തുല്യ നിലയിലെത്തിയ വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിൽ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേക്ക്. 18-ാം വാർഡ് പ്രധാനിയിൽനിന്ന് ജയിച്ച സ്വതന്ത്ര സ്ഥാനാർഥി സി. പ്രസാദിന് പ്രസിഡന്റ് പദവി നൽകാനും തീരുമാനിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തിൽ വടക്കഞ്ചേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രസാദുമായി നടത്തിയ ചർച്ചയിലാണ് പിന്തുണ ഉറപ്പിച്ചതും പ്രസിഡന്റ് സ്ഥാനം നൽകാനും ധാരണയായത്.
22 വാർഡുള്ള വടക്കഞ്ചേരിയിൽ എൽഡിഎഫും യുഡിഎഫും ഒൻപത് സീറ്റ് വീതമാണ് നേടിയത്. എൻഡിഎ മൂന്ന് സീറ്റുകളിലും ജയിച്ചു. സ്വതന്ത്രന്റെ പിന്തുണ ലഭിക്കുമ്പോൾ 10 സീറ്റോടെ യുഡിഎഫ് ഭൂരിപക്ഷമുള്ള ഒറ്റകക്ഷിയാകുമെങ്കിലും പ്രതിപക്ഷത്ത് സിപിഎമ്മും ബിജെപിയും കൂടി 12 അംഗങ്ങളുള്ളത് യുഡിഎഫിൽ ആശങ്കയും ഉയർത്തുന്നുണ്ട്. ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ ബിജെപിയുടെ സഹകരണവും കോൺഗ്രസ് തേടിയേക്കുമെന്നാണ് സൂചന. 1995-നുശേഷം 2025 വരെ തുടർച്ചയായി എൽഡിഎഫാണ് വടക്കഞ്ചേരി പഞ്ചായത്ത് ഭരിച്ചത്.
സിപിഎമ്മിന്റെ ഉള്ളിലുണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് ഇത്തവണ എൽഡിഎഫിന് കേവലഭൂരിപക്ഷം നേടാനാകാതെ പോയത്. നേത്യത്വമായുള്ള അസ്വാരസ്യങ്ങളെത്തുടർന്ന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കൂടിയായ സിപിഎം അംഗം അഡ്വ. എം. മുരളീധരൻ 2022 ജൂലായിൽ അംഗത്വം രാജിവെച്ചിരുന്നു. ഇതേത്തുടർന്ന് ആറാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുകയും ചെയ്തു.
നിലവിൽ സ്വതന്ത്രനായി ജയിച്ച സി. പ്രസാദ് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായിരുന്നു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെത്തുടർന്ന് ഏറെക്കാലമായി പ്രസാദ് പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. സിപിഎമ്മിനെതിരെ പ്രധാനി വാർഡിൽ പ്രസാദ് സ്വതന്ത്രനായി മത്സരരംഗത്തെത്തിയപ്പോൾ സിപിഎം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.






