തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുൻപിൽ വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാർത്ഥി കുഴഞ്ഞു വീണു. കണ്ണൂർ സ്വദേശിയായ സി.എസ് ഹസീന കുഴഞ്ഞു വീണത്. ഏത്തമിട്ടു പ്രതിഷേധിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. മുട്ടിലിഴിഞ്ഞം കൈയിൽ കർപ്പൂരം വെച്ച് കത്തിച്ചും ഉപവാസം കിടന്നും ഒരാഴ്ചയായിലേറെയായി ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുകയാണ്. തളർന്നുവീണ ഉദ്യോഗാർത്ഥിയെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്.
“ഉദ്യോഗാർത്ഥികൾ കുറേ ദിവസമായി സമരം നടത്തുകയാണ്. ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചതാണ്. പരിശോധിക്കാൻ എന്ന് പറഞ്ഞതല്ലാതെ അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തരമായി തീരുമാനം ഉണ്ടാകണം. പോലീസും ആംബുലൻസും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തന്റെ വാഹനത്തിൽ ഉദ്യോഗാർത്ഥിയെ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നത്. സമരം ചെയ്യുന്നവരോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം”. എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
964 പേർ ഉൾപ്പെട്ട വനിതാ സിവിൽ പോലീസ് ഓഫീസർമാരുടെ പി.എസ്.സി റാങ്ക് പട്ടികയിൽ നിയമനം ലഭിച്ചത് 268 പേർക്കാണ്. ലിസ്റ്റിന്റെ കാലാവധി ഈ മാസം 19ന് അവസാനിക്കാനിരിക്കയാണ് ഉദ്യോഗാർത്ഥികൾ സമരം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം നിരാഹാരസമരം നടത്തിയ ഇടുക്കി സ്വദേശിനി കുഴഞ്ഞു വീണിരുന്നു.






