തൃശ്ശൂർ: പന്നിത്തടം സെന്ററിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെ 6.55ന് കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയിൽ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർ പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസനും സഹായി ചൊവ്വന്നൂർ കല്ലായി സ്വദേശി ഡേവിഡും വാഹനത്തിന്റെ തകർന്ന കാബിനുള്ളിൽ കുടുങ്ങി. ചുമട്ട് തൊഴിലാളികളും നാട്ടുകാരും ചേർന്ന് ക്രെയിൻ ഉപയോഗിച്ച് മുൻവശം നീക്കിയാണ് ഇരുവരെയും പുറത്തെടുത്തത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതര പരുക്കേറ്റ ഇവരെ അൽഅമീൻ ആംബുലൻസ് പ്രവർത്തകർ കുന്നംകുളംലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുന്നംകുളം– വടക്കാഞ്ചേരി സംസ്ഥാനപാതയും അക്കിക്കാവ്–കേച്ചേരി ബൈപ്പാസ് റോഡും സംഗമിക്കുന്ന പന്നിത്തടം സെന്ററിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. രാവിലെ 7 മണിമുതൽ മാത്രമാണ് സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്നത്. അതിന് തൊട്ടുമുമ്പാണ് ഇന്നത്തെ അപകടം. രാവിലെ 7 മുതൽ രാത്രി 11 വരെയേ സിഗ്നൽ പ്രവർത്തിക്കൂ എന്നതും മുഴുവൻ സമയ പ്രവർത്തനം ഇല്ലാത്തതുമാണ് അപകടങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു. സിഗ്നൽ സംവിധാനം മുഴുവൻ സമയവും പ്രവർത്തനക്ഷമമാക്കണമെന്നും നാല് ഭാഗങ്ങളിലും സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും എ.സി. മൊയ്തീൻ നേരത്തെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ റോഡ് നിർമാണ ചുമതലയുള്ള കിഫ്ബിയും പൊതുമരാമത്ത് വകുപ്പും ഇതുവരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. മനുഷ്യജീവൻ സംരക്ഷിക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ഉയരുകയാണ്.




