കോഴിക്കോട് : കുറ്റ്യാടി മരുതോങ്കര സ്വദേശിനി ഹാജറയുടെ മരണത്തെ തുടർന്ന് അക്യുപഞ്ചർ സ്ഥാപനത്തിനെതിരെ കുടുംബം വീണ്ടും പരാതി നൽകി. കനാർബുദം ബാധിച്ച ഹാജറ ഞായറാഴ്ചയാണ് മരിച്ചത്. ശരീരവേദനയെ തുടർന്നാണ് യുവതി കുറ്റ്യാടിയിലെ അക്യുപങ്ചർ സ്ഥാപനത്തിൽ ചികിത്സ തേടിയത്.
ഹാജറക്ക് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മറച്ചുവെച്ചു. സ്തനാർബുദം മൂർച്ഛിച്ചപ്പോഴും എന്താണ് അസുഖം എന്ന് പറയാതെ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സ തുടരുകയാണ് ചെയ്തതു. ചില പ്രതികരണങ്ങൾ രോഗം ഭേദമാകുന്ന ലക്ഷണമെന്നാണ് പറഞ്ഞത് എന്ന് കുടുംബം പറയുന്നു.
പിന്നീട് എംബിആർ കാൻസർ സെന്ററിൽ എത്തിച്ചപ്പോഴേക്കും രോഗം നാലാം ഘട്ടം പിന്നിട്ടിരുന്നു. സ്ഥാപനത്തിന് രജിസ്ട്രേഷൻ ഇല്ലാത്തതും അനധികൃത ചികിത്സാരീതികളാണ് നടപ്പാക്കിയതെന്നും പുതിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രോഗി മരിക്കുന്നതിന് മുമ്പ് തന്നെ കുടുംബം കുറ്റ്യാടി സിഐക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ചികിത്സ നടത്തുന്നവരെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയയായ അക്യുപഞ്ചറിസ്റ്റ് ഫെമിന ഈ സമയം വിദേശത്താണ്. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കുമാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.






