കോട്ടയം: അതിരമ്പുഴ കുറ്റിക്കാട്ട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണശ്രമം. ആറാം തവണയാണ് ക്ഷേത്രത്തിൽ മോഷണശ്രമം നടക്കുന്നത്. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മോഷ്‌ടാവ് കയ്യിൽ കരുതിയിരുന്ന കപ്പതണ്ട് ഉപയോഗിച്ച് ശ്രീകോവിലിന്റെ വാതിൽ തള്ളത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന ആധുനിക സുരക്ഷാ സംവിധാനമായ മൊബൈൽ അലേർട്ട് വഴി വിവരം പുറത്തറിഞ്ഞതോടെ വൻ മോഷണം ഒഴിവായി.
മോഷണശ്രമം നടന്നയുടൻ ക്ഷേത്രഭാരവാഹികളുടെ മൊബൈലിൽ അലാറം മുഴങ്ങി. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭാരവാഹിയായ ശ്രീകുമാർ ഉടൻ തന്നെ സന്നിധിയിലേക്ക് ഓടിയെത്തി. ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. മോഷണശ്രമത്തിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
മുമ്പ് നടന്ന മോഷണങ്ങളിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയും വിലപിടിപ്പുള്ള പാത്രങ്ങളും നഷ്ടപ്പെട്ടിരുന്നു. ശ്രീകോവിലിന്റെ വാതിൽ തീയിട്ട് നശിപ്പിക്കാനും കാണിക്കവഞ്ചി കുത്തിത്തുറക്കാനും മുൻപ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. മുൻപ് മൂന്ന് തവണ മോഷ്‌ടാക്കളെ നാട്ടുകാർ കൈയോടെ പിടികൂടിയിട്ടുള്ള ഈ ക്ഷേത്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതാണ് ഇത്തവണ തുണയായത്.






