കോഴിക്കോട്: ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് വടക്കൻ കേരളത്തിൽ പുരോഗമിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ മത സാംസ്കാരിക നേതൃത്വങ്ങളിലെ പ്രമുഖർ അതത് കേന്ദ്രങ്ങളിൽ വോട്ട് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ പ്രതീക്ഷയിലാണെന്നും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് കണ്ണൂരിൽ പറഞ്ഞു.
‘ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമാകും. പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.അതേസമയം പാർലമെന്റ് തെരഞ്ഞെടുപ്പിൽ കണ്ട അതേ ട്രെൻഡാണുള്ളതെന്നും മലബാറിൽ പോളിങ് ഊർജിതമായിരിക്കുമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തവണ നല്ല ആവേശമുണ്ട്. 10 കൊല്ലമായി അനുഭവിക്കുന്ന വിഷമങ്ങൾ ഏറ്റെടുത്ത് ജനം വോട്ടു ചെയ്യും.
ശബരിമല വിഷയവും ജനം ഗൗരവത്തോടെ എടുക്കും. കോർപറേഷനുകളില്‍ യുഡിഎഫ് തിരിച്ചുവരും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലബാറിൽ പോളിംഗ് ശതമാനം കൂടുമെന്നും അത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും SYS പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.അതേസമയം എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ സ്വീകരിച്ചുവെന്നും ടൂറിസം വകുപ്പ് മന്ത്രി മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.









