കോഴിക്കോട്: ‘കേരള സ്റ്റോറി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് രംഗത്തെത്തി. സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും അതിൽ പറയുന്ന എല്ലാ കാര്യങ്ങളും ബിജെപി അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ബിജെപിയുടേതല്ലെന്നും അതിനാൽ അതിന്മേൽ പ്രത്യേക നിലപാട് വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി തന്റെ അറിവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ജനങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ടെന്നും അതിനെ രാഷ്ട്രീയമായി തന്നെ ബിജെപി നേരിടുമെന്നും എം.ടി രമേശ് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല എന്നത് സി.പി.ഐ.എമ്മിന്റെ ശൈലിയാണ്. ഒരു സിനിമ കാണരുത് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും സിനിമ കാണാനും കാണാതിരിക്കാനും ഓരോരുത്തർക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാദങ്ങൾ ഉണ്ടാക്കി സിനിമ വിജയിപ്പിക്കാൻ ചില പി.ആർ വർക്കുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാക്കളിലേക്ക് അന്വേഷണം എത്തുന്ന ഘട്ടത്തിൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും എം.ടി രമേശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളെ വിളിച്ചുവരുത്തി സമ്മർദ്ദം ചെലുത്തിയാണ് ഇത് ചെയ്തത്. യാതൊരു തെളിവുകളുമില്ലാതെയാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റ് എന്തിനായിരുന്നുവെന്നും അതൊരു രാഷ്ട്രീയ തീരുമാനമായിരുന്നോ എന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.




