തിരുവനന്തപുരം: പാർട്ടി അനുവദിച്ചാൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയ പ്രവർത്തന കേന്ദ്രം കോഴിക്കോട് ജില്ലയായേക്കും. ബാലുശ്ശേരി എംഎൽഎ കെ.എം.സച്ചിൻദേവാണ് ആര്യയുടെ ജീവിത പങ്കാളി. സച്ചിൻദേവ് കോഴിക്കോട്ടും മേയറുടെ ഭാരിച്ച ചുമതലകളുള്ള ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണു താമസം. ഈ സാഹചര്യത്തിലാണു താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്കു മാറ്റാൻ ആര്യ താല്പര്യം പ്രകടിപ്പിച്ചത്. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണു ലഭിക്കുന്ന വിവരം.
ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതിയുമായാണ് ആര്യ 21–ാം വയസ്സിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. 2022 സെപ്റ്റംബറിൽ മേയറായിരിക്കെയായിരുന്നു എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം. 2 വയസ്സുള്ള കുഞ്ഞുണ്ട്. എംഎൽഎ എന്ന നിലയിൽ സച്ചിൻദേവിനു ബാലുശ്ശേരിയും, മേയർ എന്ന നിലയിൽ ആര്യയ്ക്കു തിരുവനന്തപുരവും വിട്ടുനിൽക്കാനാകാത്ത സ്ഥിതിയായിരുന്നു ഇതുവരെ. സിപിഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് ആര്യ. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് എന്ന നിലയിൽ കോഴിക്കോട് ഉൾപ്പെടെ മറ്റു ജില്ലകളിലും സംഘടനാപരിപാടികളിൽ സജീവമാണ്.
മികച്ച മേയറാണെന്നു സിപിഎം അവകാശപ്പെടുന്ന സ്ഥിതിക്ക് ആര്യയെ എന്തുകൊണ്ടു തിരുവനന്തപുരത്തു വീണ്ടും മത്സരിപ്പിക്കുന്നില്ലെന്നു കഴിഞ്ഞദിവസം ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചോദിച്ചിരുന്നു. മേയറായിരുന്നയാളെ ഡപ്യൂട്ടി മേയറാക്കാൻ വേണ്ടി മത്സരിപ്പിക്കില്ലെന്നും നിയമസഭയിലേക്കോ, പാർലമെന്റിലേക്കോ ആണു പരിഗണിക്കുകയെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. ലോകം ശ്രദ്ധിച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പറഞ്ഞിരുന്നു.






