ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാശിയേറിയ പോരാട്ടത്തിനാണ് നിലമ്പൂർ സാക്ഷ്യം വഹിക്കുക. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് വിവരം. ഹൈക്കമാണ്ടിന്റെ അനുമതി കിട്ടിയാല്‍
ഉടൻ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമാകും സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക.
പിവി അന്‍വറിനോട് അടക്കം ആര്യാടനെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. ആരായാലും പിന്തുണക്കുമെന്നാണ് അൻവറിന്റെ ഉറപ്പെന്നും അതുകൊണ്ടു തന്നെ ഷൗക്കത്ത് തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. എന്നിരുന്നാലും ഹൈക്കമാണ്ട് തീരുമാനമാണ് അന്തിമം. ആര്യാടന്‍ ഷൗക്കത്തിനൊപ്പം മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയേയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. നിലവില്‍ മലപ്പുറം ഡിസിസി അധ്യക്ഷനാണ് ജോയ്. ഇതു കൂടി കണക്കിലെടുത്താണ് ആര്യാടന്‍ ഷൗക്കത്തിന് കെപിസിസി പ്രഥമ പരിഗണന നൽകുന്നത്.
നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, നിലമ്പൂർ നഗരസഭയുടെ ആദ്യത്തെ അധ്യക്ഷന്‍ എന്നീ നിലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഷൗക്കത്തിന് ഭരണരംഗത്തെ പരിചയം മുതല്‍ക്കൂട്ടാണ്. ഷൗക്കത്ത് നഗരസഭാ അധ്യക്ഷനായിരിക്കേ, നിലമ്പൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും നാലാം ക്ലാസ് വിദ്യാഭ്യാസം ഉറപ്പാക്കിയ ജ്യോതിര്‍ഗമയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് , മുഹമ്മദ് അബ്ദുറഹ്‌മാന്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ ഷൗക്കത്തിന് മുന്‍തൂക്കവും നല്‍കുന്നുണ്ട്.
ഷൗക്കത്ത് പഞ്ചായത്ത് പ്രസിഡന്റും നിലമ്പൂര്‍ മുനിസിപ്പാലിറ്റി അധ്യക്ഷനുമായിരുന്ന കാലഘട്ടം നിലമ്പൂരിനെ ലോകശ്രദ്ധയില്‍ തന്നെ കൊണ്ടുവന്നിരുന്നു. നിലമ്പൂര്‍ പഞ്ചായത്തിലെ അറുപത് വയസ്സിനുതാഴെയുള്ള മുഴുവന്‍ മനുഷ്യരെയും സാക്ഷരതയിലേക്കും നാലാം ക്ലാസ് തുല്യതയിലേക്കും നയിച്ച ജ്യോതിര്‍ഗമയ പദ്ധതിയും, നിലമ്പൂരിലെ മാനവേദന്‍ സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇംഗ്ലീഷുകാരെ കൊണ്ട് വന്നതും ഷൗക്കത്തിനെ ശ്രദ്ധേയനാക്കിയിരുന്നു.
നിലമ്പൂരിനെ സ്ത്രീധന രഹിത നാടാക്കാൻ നടത്തിയ മുന്നേറ്റങ്ങൾ, ഭവന രഹിതർക്ക് ഒരൊറ്റ വർഷം കൊണ്ട് 865 വീടുകൾ പൊതുജന പങ്കാളിത്തത്തോടെ നിർമിച്ചു നൽകിയ ‘ആയിരം വീട് പദ്ധതി’, താലൂക്ക് ആശുപത്രിയുടെ വൻ വികസനം, ഡയാലിസിസ് കേന്ദ്രം, നിലമ്പൂരിന്റെ ബസ് സ്റ്റാൻറ്, ആദിവാസി ഊരുകളിലെ കുട്ടികളുടെ പട്ടിണി മാറ്റി അവരെ മികച്ച വിദ്യാഭ്യാസത്തിലേക്കും ജോലികളിലേക്കും എത്തിച്ച ‘ഒപ്പത്തിനൊപ്പം പദ്ധതി’, പി എസ് സി പരിശീലനമെന്ന് കേട്ട് കേഴ് വി പോലുമില്ലാതിരുന്ന നിലമ്പൂരുകാര്‍ക്കിടയിലേക്ക് സർക്കാർ ജോലി എന്ന സ്വപ്നമെത്തിച്ച കമ്മ്യൂണിറ്റി കോളേജ്, തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പദ്ധതികളാണ് ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ നടപ്പാക്കിയിട്ടുള്ളത്. വിദ്യാഭ്യാസം അതിജീവനത്തിന്റെ ആയുധമാണ് എന്ന് ഒരു ജനതയെ ബോധ്യപ്പെടുത്തിയ നേതാവാണ് ഷൗക്കത്ത്. മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകനായ ആര്യാടന്‍ ഷൗക്കത്ത് എല്ലാവർക്കും സ്വീകാര്യനാണ്.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കുമെന്നും വി ഡി സതീശൻ പറഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്നും ഇതില്‍ മാറ്റം വരില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മുമ്പ് നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് എന്നതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്.
നിലമ്പൂരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മറുപടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നാണ് പി വി അന്‍വര്‍ പറയുന്നത്. നിലമ്പൂരില്‍ എഴുപത് ശതമാനം വനമാണ്. ഓരോ ദിവസവും വന്യജീവി ആക്രമണമാണ്. പ്രദേശിക വിഷയങ്ങള്‍ക്കൊപ്പം കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കുടുംബാധിപത്യമാണ്, പിണറായിസമാണ്, മരുമോനിസമാണ്. ഒരു കുടുംബത്തിന്റെ കാല്‍ചുവട്ടില്‍ ഒരു പാര്‍ട്ടിയെ അടിച്ചിരുത്തിയിരിക്കുകയാണ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ഥിയ്ക്കും നിരുപാധിക പിന്തുണ നല്‍കുമെന്നും യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള പോരാട്ടമല്ലയെന്നും ജനങ്ങളും പിണറായിയും തമ്മിലുള്ള പോരാട്ടമാണെന്നുമാണ് അൻവർ പറയുന്നത്.






