പാലക്കാട് : തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങൾ മാത്രമല്ല, ജയിച്ചാൽ ആഘോഷത്തിനായി താളം ചവിട്ടേണ്ട ഗാനങ്ങൾ വരെ തയാറാക്കി രാഷ്ട്രീയ പാർട്ടികൾ. പരാജയപ്പെട്ടാൽ നാണക്കേടാകുമെന്നതിനാൽ വിജയഗാനം തൽക്കാലം രഹസ്യമായിരിക്കും. നാളെ നടക്കുന്ന കലാശക്കൊട്ടിനും പ്രത്യേക പാരഡി ഗാനങ്ങൾ തയാറാക്കുന്നുണ്ട്. ജില്ലയ്ക്കും സംസ്ഥാനത്തിനും വേണ്ടിയല്ല, ഓരോ പഞ്ചായത്തിനും വാർഡിനും പോലും പാരഡിഗാനങ്ങൾ ഉണ്ട്.
തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതൽ ഉറക്കമില്ലാതെ പ്രവർത്തിച്ചിരുന്ന റെക്കോർഡിങ് സ്റ്റുഡിയോകൾക്ക് ഫലപ്രഖ്യാപനം വരെ ഇനി തിരക്കാകും. അനൗൺസ്മെന്റുകളും, തിരഞ്ഞെടുപ്പു ഗാനങ്ങളുമാണ് പ്രധാനമായും റിക്കോർഡ് ചെയ്തു നൽകുന്നത്. സ്റ്റുഡിയോകൾക്കു മുൻപിൽ രാഷ്ട്രീയക്കാരുടെ ക്യൂ ആണ്. പ്രാദേശിക വിഷയങ്ങളും സംസ്ഥാന വിഷയങ്ങളുമാണ് പ്രചരണായുധമാക്കുന്നത്. കുറിക്കു കൊള്ളുന്ന പദപ്രയോഗവും നല്ല ഭാഷയും ശബ്ദവുമുള്ള അനൗൺസർമാർക്കു ഡിമാൻഡ് കൂടുതൽ. സ്ഥാനാർഥികളുടെ പേരും ചിഹ്നവും നൽകിയാൽ ബാക്കിയെല്ലാം എഴുതി റെക്കോർഡ് ചെയ്തു നൽകും.
യുവാക്കളെ ആവേശത്തിലാഴ്ത്തുന്ന സിനിമാഗാനങ്ങളുടെ പാരഡിയെഴുതാനാണ് രാഷ്ട്രീയപാർട്ടിക്കാർ ആവശ്യപ്പെടുന്നത്. റീൽസുകൾ ഇറങ്ങുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പു ഗാനങ്ങളുടെ പ്രതാപം പോയിട്ടില്ലെന്നാണു സൗണ്ട് എൻജിനീയർ ബിജോയ് സംഗീത് പറയുന്നത്. നേരത്തെ ഒറിജിനൽ പാട്ടിന്റെ കരോക്കെ വില കൊടുത്ത് വാങ്ങണമായിരുന്നു. എന്നാൽ ഇന്ന് അവ ഡൗൺലോഡ് എടുക്കാനുള്ള എഐ ആപുകൾ ലഭ്യമാണ്. വനിതാ സ്ഥാനാർഥികൾക്കു സ്ത്രീകളുടെ ശബ്ദത്തിൽ തന്നെ അനൗൺസ്മെന്റും പാട്ടും റെക്കോർഡ് ചെയ്യണമെന്ന നിർബന്ധബുദ്ധിക്കാരുമുണ്ട്. ഇവയ്ക്കു പുറമേ ഒന്നര മിനിറ്റിൽ താഴെ സമയദൈർഘ്യത്തിൽ ലഘു സംഭാഷണങ്ങളും ഇറക്കി വ്യത്യസ്തമാകുന്നു.






