തിരുവനന്തപുരം: പുതിയ സമരമുറകളുമായി ആശാ വർക്കർമാർ. ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം. മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരം ഇന്ന് 71–ാം ദിവസമാണ്. അനിശ്ചിതകാല നിരാഹാര സമരം ഒരു മാസം പിന്നിട്ടു.
ആരോഗ്യ മന്ത്രി വീണ ജോർജുമായി അവസാനം നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം. തുടർന്നാണ് സംസ്ഥാനമൊട്ടാകെ സമരം വ്യാപിക്കാനുള്ള നീക്കം ആശാ വർക്കർമാർ മുന്നോട്ടുവെച്ചത്.






