സോണിപത്: ഓപ്പറേഷൻ സിന്ദൂറിനെതിരെ സോഷ്യൽ മീഡിയയിൽ പരാമർശം നടത്തിയ അസോസിയേറ്റ് പ്രൊഫസറെ അറസ്റ്റ് ചെയ്തതായി പോലീസ്. ബിജെപി യുവമോർച്ച നേതാവിന്റെ പരാതിയിലാണ് അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെതിരെ നടപടി എടുത്തത്. ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ പരാമർശങ്ങൾക്കെതിരെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. ഇയാളുടെ പരാമർശങ്ങൾ ഇന്ത്യൻ സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്തുന്നതാണെന്നും വർഗീയ സംഘർഷം വളർത്തുന്നുണ്ടെന്നും കമ്മീഷൻ നോട്ടീസിൽ പറഞ്ഞു. എന്നാൽ കമ്മീഷൻ തന്റെ അഭിപ്രായം തെറ്റായി എടുത്തു എന്ന് അസോസിയേറ്റ് പ്രൊഫസർ പിന്നീട് പ്രതികരിച്ചിരുന്നു.






