ന്യൂഡൽഹി: അസമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 95 ആയി ഉയർന്നു. ആറ് പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ വർധിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 1.6 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്.
ബിശ്വനാഥ്, ശിവസാഗർ ജില്ലകളിൽ രണ്ട് മരണങ്ങൾ വീതവും ഗോലാഘട്ട്, മൊറിഗാവ് ജില്ലകളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ശിവസാഗറിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ലഖിംപൂർ, ധേമാജി, ചാരൈദിയോ, കാംരൂപ് മെട്രോപൊളിറ്റൻ, സോണിത്പൂർ, തിൻസൂക്കിയ, നഗാവ്, ദറാങ്, കർബി ആംഗ്ലോങ്, ഉദൽഗുരി തുടങ്ങിയ ജില്ലകളിലും പ്രളയത്തിന്റെ ആഘാതം രൂക്ഷമാണ്.
നുമാലിഗഡിൽ ധൻശ്രീ നദി അപകടനിലയ്ക്ക് മുകളിൽ കരകവിഞ്ഞൊഴുകുകയാണ്. 45 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,356 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, ഒഡീഷയിൽ കനത്ത മഴയെ തുടർന്ന് തലസ്ഥാനമായ ഭുവനേശ്വറിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടു. നഗരത്തിൽ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായാണ് റിപ്പോർട്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉത്തരേന്ത്യയിൽ അടുത്ത രണ്ട് മുതൽ മൂന്ന് ദിവസം വരെ ശക്തമായ മഴ തുടരുമെന്നും ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു. ഹിമാലയൻ മേഖലയിലെ വെസ്റ്റേൺ ഡിസ്റ്റർബൻസ്, ഉത്തരപ്രദേശ്–ബിഹാർ മേഖലയിലെ ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റിന്റെ ശക്തമായ പ്രവാഹം എന്നിവയാണ് മഴയ്ക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലായി. സംഗം വിഹാർ, ചെങ്കോട്ട, ഐടിഒ മേഖലകളിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മഴയെ തുടർന്ന് നഗരത്തിലെ താപനില ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.
അസം, മേഘാലയ, ഒഡീഷ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാഗാലാൻഡിൽ ചുമോകെഡിമ–പെരെൻ ജില്ലകളെ ബന്ധിപ്പിക്കുന്ന താത്കാലിക പാലം ഒലിച്ചുപോയി. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ പ്രളയഭീഷണി തുടരുകയാണ്.











