കോട്ടയം: കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എൻജിനീയർക്ക് ഏഴു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവല്ല കിഴക്കൻ മുത്തൂർ കുടമാളൂർ കോട്ടേജിൽ മാർട്ടിൻ ആന്റണിയെ ആണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.
രണ്ടായിരത്തിപതിനലിനാണ് നഗരസഭ സോണൽ ഓഫിസിലെ അസിസ്റ്റന്റ് എൻജിനീയർ ആയിരിക്കെ നീലിമംഗലത്ത് ഹോട്ടൽ കെട്ടിടം നിർമിക്കാനുള്ള അനുമതിക്കായി പല തവണ കൈക്കൂലി ആവശ്യപ്പെടുകയും സെപ്റ്റംബർ പതിനൊന്നിന് കുമാരനല്ലൂരിലെ നഗരസഭ സോണൽ ഓഫിസിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങിയെന്നുമാണു കേസ്.
എന്നാൽ പരാതിക്കാരൻ വിചാരണയ്ക്കു മുൻപ് മരിച്ചുപോയിരുന്നു. പ്രോസിക്യൂഷന് അദ്ദേഹത്തെ വിസ്തരിക്കാൻ കഴിഞ്ഞില്ല. കേസിലെ സാക്ഷി, വിചാരണ വേളയിൽ കൂറുമാറുകയും ചെയ്തു. സാഹചര്യത്തെളിവുകളും പരാതിക്കാരനുമായി നടത്തിയ ഫോൺ രേഖകളും സഹിതം പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിഞ്ഞു. മുൻ വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ് കുമാർ അന്വേഷണം നടത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്പി പി.എൻ.രമേഷ് കുമാറാണ്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ കെ.കെ.ശ്രീകാന്ത് ഹാജരായി.



