മുംബൈ: നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) യൂണിറ്റിൽ വനിതാ ജീവനക്കാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം അധികൃതർ അവഗണിച്ചതായി ഗുരുതര ആരോപണം ഉയരുന്നു. കരാർ ജീവനക്കാരിയായ യുവതി മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിന് പകരം വിഷയം ഒതുക്കിത്തീർക്കാനാണ് കമ്പനിയിലെ ഉന്നതർ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരാതി നൽകുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച എച്ച്ആർ മേധാവി അശ്വിനി ചൈനാനി ഉൾപ്പെടെ എട്ടുപേരെ നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വർഷം മുമ്പ് യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ച യുവതിക്ക് നേരെ ടീം ലീഡറായ റാസ മേമൻ മോശമായി പെരുമാറുകയും പരിശീലന മുറിയിൽ വെച്ച് അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നാണ് പരാതി. വിവരം മേലുദ്യോഗസ്ഥരെ അറിയിച്ചപ്പോൾ സ്വയം ശ്രദ്ധിക്കാനും ഒറ്റക്കിരിക്കാതിരിക്കാനും ഉപദേശിക്കുകയല്ലാതെ കുറ്റാരോപിതനെതിരെ നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്ന് അതിജീവിത ആരോപിക്കുന്നു.
പരാതി നൽകിയതോടെ റാസ മേമനും കൂട്ടരും ചേർന്ന് യുവതിക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുകയും അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ഓഫീസിൽ മോശമായ പ്രചരണങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ ഓഫീസിലെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കൃത്രിമം കാണിച്ച് അമിതമായ ജോലിഭാരം നൽകി യുവതിയെ മാനസികമായി തളർത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്. എച്ച്ആർ വിഭാഗത്തെ സമീപിച്ചപ്പോൾ വിഷയം വിട്ടുകളയാനും ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കരുതെന്നുമാണ് മറുപടി ലഭിച്ചത്. എന്നാൽ ഇത്തരം പരാതികളൊന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് ടിസിഎസ് മാനേജ്‌മെന്റ് നിലവിൽ അവകാശപ്പെടുന്നത്. സംഭവത്തിൽ നാസിക് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. യൂണിറ്റിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം ജോലി സംബന്ധമായ ശത്രുതയാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് കുറ്റാരോപിതന്റെ കുടുംബം പ്രതികരിച്ചു.


