തൃശൂർ: കലുങ്ക് സംവാദം വക്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. “കരുതിക്കൂട്ടി ചിലരെ കൊണ്ടുവന്ന് പരിപാടിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അത് ഒരിക്കലും സ്വാഗതാർഹമല്ല,” അദ്ദേഹം വ്യക്തമാക്കി.
കരുവന്നൂരിലെ ഇ.ഡി.യുടെ സ്വത്ത്കണ്ടുകെട്ടൽ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയപ്പോഴേ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് ബാങ്ക് മുഖാന്തരം മാത്രമേ സാധ്യമാകൂവെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. “ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. തീരുമാനമെടുക്കേണ്ടത് സഹകരണ വകുപ്പിന്റെ മന്ത്രിയാണ്,” അദ്ദേഹം പറഞ്ഞു.
“കലുങ്ക് ജനകീയ മുഖമാകരുത് എന്ന് കരുതുന്നവർക്ക് ഇത് വക്രീകരിക്കാനുള്ള ത്വര ഉണ്ടാകും. ഞങ്ങളുടെ പാർട്ടിയിൽ ക്വാറികളിൽ നിന്ന് പണം വാങ്ങുന്ന ജില്ലാ പ്രസിഡന്റുമാരില്ല. അത്തരം കാര്യങ്ങൾ അറിഞ്ഞാൽ ഉടൻ പുറത്താക്കും,” സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഇന്ന് നാലിടങ്ങളിലാണ് കലുങ്ക് സംവാദങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാൽ, പരിപാടിക്കെതിരെ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ശക്തമായ വിമർശനവുമായി രംഗത്തെത്തി. “ഫ്യൂഡൽ കാലഘട്ടത്തിലെ ദർബാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കലുങ്ക് സംവാദങ്ങൾ നടക്കുന്നത്. ഇത് പാവപ്പെട്ടവരെ പരിഹസിക്കുകയും അവരെ പരദൂഷണം ചെയ്യുകയും ചെയ്യുന്ന പ്രവർത്തിയാണ്,” മന്ത്രി ആരോപിച്ചു.
ഇരിങ്ങാലക്കുടയിലെ കലുങ്ക് പരിപാടിയിൽ ഒരു വയോധികയുടെ പ്രശ്നത്തിന് നൽകിയ പ്രതികരണം ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്നും, “താൻ ഇവിടെ മന്ത്രിയല്ല, രാജ്യത്തിന്റെ മന്ത്രിയാണ്” എന്ന നിലപാട് തൃശൂരിലെ ജനങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നും ആർ. ബിന്ദു ചൂണ്ടിക്കാട്ടി.
“തൃശൂരിലെ ജനങ്ങളുടെ വോട്ട് കൊണ്ടാണ് അദ്ദേഹം എം.പിയും മന്ത്രിയുമായത്. അതിനാൽ വോട്ട് ചെയ്തവരുടേയും ചെയ്യാത്തവരുടേയും എല്ലാ പരാതികളും ഒരുപോലെ കേൾക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടത് ജനാധിപത്യ ഉത്തരവാദിത്തമാണ്,” മന്ത്രി വ്യക്തമാക്കി.






