പാലക്കാട്:വടക്കഞ്ചേരി വധശ്രമക്കേസിൽ കിഴക്കഞ്ചേരി സ്വദേശികളായ രണ്ടുപേർക്ക് 9 വർഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി. കിഴക്കഞ്ചേരി കോരഞ്ചിറ അമ്പിട്ടൻതരിശ് ഷിജു (37), കിഴക്കഞ്ചേരി ഇളവംപാടം സ്വദേശി രതീഷ് (38) എന്നിവരെയാണ് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് മിഥുൻ റോയ് ശിക്ഷിച്ചത്.
2014 നവംബർ 24-ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ മുൻവൈരാഗ്യം മൂലം മാരകായുധങ്ങളുമായി പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
അന്നത്തെ മംഗലംഡാം സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജമാലുദ്ദീൻ രജിസ്റ്റർ ചെയ്ത കേസിൽ, വടക്കഞ്ചേരി ഇൻസ്‌പെക്ടർമാരായ സി.ആർ. സന്തോഷ്, എസ്.പി. സുധീരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവൺമെന്റ് പ്ലീഡർ പി. മുരളീധരൻ കോടതിയിൽ ഹാജരായി.






