കൽപറ്റ: കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ വയനാട്ടിലെ നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. വൈത്തിരി സ്‌റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി. ഉത്തര മേഖലാ ഐജി രാജ്‌പാൽ മീണയാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണറിപ്പോർട്ടിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചത്.
പിടിച്ചെടുത്ത 3.3 ലക്ഷം രൂപ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തിയതാണ് നടപടി സ്വീകരിക്കാൻ കാരണം. ചുണ്ടേൽ സ്വദേശിയുടെ കൈവശം ഉണ്ടായിരുന്ന പണം മലപ്പുറം സ്വദേശികൾക്ക് കൈമാറാനായി കൊണ്ടുവന്നതായിരുന്നു. എന്നാൽ പൊലീസ് പിടിച്ചെടുത്തിട്ടും തുടർന്ന് അന്വേഷണം ഒന്നും നടന്നില്ല. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ കവർച്ച, മർദ്ദനം, ഭീഷണി എന്നീ വകുപ്പുകളിലും കേസ് രജിസ്റ്റർ ചെയ്തു. സിഐ അനിൽകുമാറിനെതിരെ മുൻപ് പോലും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.






