ന്യൂഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെ തുടർന്ന് ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം സംഘടിപ്പിച്ചു. നയതന്ത്രജ്ഞർക്കും സന്ദർശകർക്കും അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എംബസിയിലെ അനുശോചന പുസ്തകത്തിൽ ഇന്നും നാളെയും ഒൻപതാം തീയതിയും അനുശോചനം രേഖപ്പെടുത്താനാകും.
അതേസമയം, ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ 150-ലധികം ഇറാനിയൻ നഗരങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ മരണം 1100 കടന്നതായും അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലാണ് ഇപ്പോൾ അമേരിക്കയും ഇസ്രയേലും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളേക്കാൾ കുറവായിരുന്നെങ്കിലും തുടരുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ന് കൂടി ഇറാൻ വിട്ട മിസൈലുകൾ തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു.
ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ നൂറോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലോകത്തിലെ പ്രധാന എണ്ണപാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. കപ്പലുകൾ കത്തിക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടർന്ന് ആഗോള എണ്ണ വിതരണത്തിലും പ്രതിസന്ധി നിലനിൽക്കുന്നു.
ഇതിനിടെ, കുവൈത്ത് തീരത്ത് ഒരു എണ്ണ ടാങ്കറിൽ സ്ഫോടനവും ഇന്ധന ചോർച്ചയും ഉണ്ടായെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം കുവൈത്ത് നിഷേധിച്ചു. സംഭവം കുവൈത്തിന്റെ സമുദ്രപരിധിക്ക് പുറത്താണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വലിയ ഇടിവ് നേരിട്ട ഏഷ്യൻ ഓഹരി വിപണികളിൽ ഇന്ന് തിരിച്ചുവരവിന്റെ സൂചനകൾ കാണപ്പെടുന്നു. ഇന്ത്യൻ വിപണിയിലും ഇന്ന് വലിയ തകർച്ചയില്ല. ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളും വർധിപ്പിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ് ഉൾപ്പെടെ കൂടുതൽ വിമാനക്കമ്പനികൾ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.



