ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ പണത്തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ പേര് ഒഴിവാക്കിയതോടെ പുതിയ വിവാദം. ട്രസ്റ്റ് നേതൃത്വത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുൻ ട്രസ്റ്റി അനിൽ മിശ്രയ്ക്ക് മാത്രമാണെന്നാണ് ഒമ്പത് പേജുള്ള ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ചമ്പത് റായിയെ അന്വേഷണത്തിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി.
പണം എണ്ണുന്ന കേന്ദ്രത്തിൽ നടപടിക്രമങ്ങൾ പാലിക്കാതിരുന്നതാണ് അനിൽ മിശ്രയുടെ വീഴ്ചയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ചമ്പത് റായിക്കെതിരെ പ്രതികൾ നൽകിയ മൊഴികളുടെ വിശ്വാസ്യത പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്. ചമ്പത് റായിയുടെ മുൻ ഡ്രൈവറായ ടിന്നു യാദവിന് പണം സൂക്ഷിച്ചിരുന്ന മുറിയുടെ താക്കോൽ നൽകിയിരുന്നതായി റിപ്പോർട്ട് പരാമർശിക്കുന്നുണ്ടെങ്കിലും, ഇയാളുടെ സ്വാധീനത്തെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ നടത്തിയിട്ടില്ല.
ഇതിനിടെ ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചുവരികയാണെന്നും ഗൂഢാലോചനക്കേസിൽ പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ചമ്പത് റായിയുടെ സ്ഥാനത്ത് താൽക്കാലിക ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ കൃഷ്ണമോഹനെതിരെയും കോൺഗ്രസ് പുതിയ ആരോപണങ്ങൾ ഉന്നയിച്ചു. ഐഎഫ്എസ് സേവനം രാജിവെച്ച് ആർഎസ്എസ് പ്രചാരകനായ കൃഷ്ണമോഹൻ, അയോധ്യ ക്ഷേത്രത്തിന് സമീപം 86 കോടി രൂപയുടെ ഭൂമിയിടപാട് നടത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികളുടെ ബെനാമിയായ കൃഷ്ണമോഹന് ക്ഷേത്രത്തിന്റെ പണം ലഭിച്ചിട്ടുണ്ടാകാമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആരോപിച്ചു. ഈ ഭൂമിയിടപാടിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതികളിലൊരാളായ അവിനാശ് ശുക്ല ആഡംബര ജീവിതം നയിച്ചിരുന്നതായും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കുംഭമേളയ്ക്ക് പിന്നാലെ സുഹൃത്തുക്കൾക്കായി 19 ലക്ഷം രൂപ ചെലവഴിച്ചതായും, പെൺസുഹൃത്തിന് പുതിയ മോഡൽ ഐഫോൺ വാങ്ങി നൽകിയതായും, സഹോദരന്റെ വിവാഹത്തിനായി 10 ലക്ഷം രൂപ ചെലവഴിച്ചതായും അവിനാശ് ശുക്ല അന്വേഷണത്തിൽ സമ്മതിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.












