കോട്ടയം: മുണ്ടക്കയത്തു വെർച്വൽ അറസ്റ്റ് ചെയ്തെന്നു ഭീഷണിപ്പെടുത്തി വയോധികന്റെ അമ്പത്തഞ്ചു ലക്ഷം രൂപ തട്ടാൻ ശ്രമം. കേരള ഗ്രാമീണ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഇടപെട്ടതിനാൽ പണം നഷ്ടമായില്ല.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുംബൈ പൊലീസിൽ നിന്നാണെന്നു പറഞ്ഞു മുണ്ടക്കയം സ്വദേശിക്കു വിഡിയോ കോൾ വന്നത്. ഇദ്ദേഹത്തിന്റെ പേരിൽ മുംബൈയിലുള്ള ഒരു ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിൽ നിന്നു മൂന്നു കോടി രൂപയുടെ തട്ടിപ്പു നടന്നെന്നും സംഘം ധരിപ്പിച്ചു. വെർച്വൽ അറസ്റ്റിൽ ആണെന്നും വീട്ടിൽനിന്ന് മാറരുതെന്നും പറയുകയുണ്ടായി.
കേരളത്തിലെ ബാങ്ക് അക്കൗണ്ടുകളിലെ പണം മറ്റൊരു അക്കൗണ്ടിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടു. കേസ് വിവരങ്ങളെന്നു ധരിപ്പിച്ച് വിവിധ രേഖകളും വാട്സാപ് വഴി അയച്ചു നൽകി. പണം മാറ്റാനായി സ്വകാര്യ ബാങ്കിന്റെ മുംബൈ ശാഖയിലെ അക്കൗണ്ട് നമ്പറും നൽകി.
ഇതെ തുടർന്ന് ഇദ്ദേഹം ഗ്രാമീണ ബാങ്കിലും മറ്റൊരു ബാങ്കിലും പോയി തന്റെ അക്കൗണ്ടിലെ പണം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പണം ഇടാൻ കൊടുത്ത അക്കൗണ്ട് നമ്പർ കണ്ട് സംശയം തോന്നിയ ഗ്രാമീണ ബാങ്ക് മാനേജരും മറ്റ് സഹപ്രവർത്തകരും ചേർന്ന് അന്വേഷിച്ചപ്പോൾ അക്കൗണ്ട് നമ്പർ വ്യാജമാണെന്നും, തട്ടിപ്പുകാരുടേതാണെന്നു കണ്ടെത്തി ഇതോടെ വയോധികന്റെ വീട്ടിൽച്ചെന്നു കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.






