ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ അന്തിമവാദം ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശം. വിചാരണക്കോടതി മാറ്റിയതിനെതിരെ അബ്ദുൽ നാസർ മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി നിർദേശം.
ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് 16 വർഷമായി തുടരുകയാണെന്നും വിധി പറയാനിരിക്കെ വിചാരണക്കോടതി മാറ്റിയതോടെ നടപടികൾ വീണ്ടും നീളുമെന്നുമാണ് മഅദനി കോടതിയെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി നടന്ന അന്തിമവാദം പുതിയ കോടതിയിൽ വീണ്ടും നടത്തേണ്ട സാഹചര്യമുണ്ടാകുമെന്നും മഅദനിയുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
ഇതേ കേസിലെ മറ്റൊരു പ്രതിക്ക് ഒരു വർഷത്തിനകം വാദം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഈ നിർദേശം തനിക്കും ബാധകമാക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിച്ചാണ് ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയതെന്നാണ് വിവരം. കേസ് നടപടികൾ ഇനിയും വൈകാൻ പാടില്ലെന്ന് മഅദനിക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ഹാരിസ് ബീരാനും അസർ അസീസും കോടതിയിൽ വ്യക്തമാക്കി.












