കോട്ടയം: കുറവിലങ്ങാട്-ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ കോഴാ ഡിവിഷനിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബെന്നി കോച്ചേരിക്ക് വലിയ ജനകീയ പിന്തുണ നേട്ടമാകുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുന്ന ഈ ഡിവിഷനിൽ ആദ്യമായി ജനവിധി തേടുന്ന സ്ഥാനാർത്ഥിക്ക്, കാൽ നൂറ്റാണ്ടോളം നീണ്ട മാധ്യമപ്രവർത്തനത്തിലൂടെയും രണ്ട് പതിറ്റാണ്ടോളം അധ്യാപകനായും നേടിയെടുത്ത ശക്തമായ വ്യക്തിബന്ധങ്ങളാണ് കരുത്താകുന്നത്. ഇതിനുപുറമെ, കിടപ്പുരോഗികളെ പരിചരിക്കുന്ന ‘സ്വരുമ പാലിയേറ്റീവ് കെയർ’ സ്ഥാപക കോർഡിനേറ്ററെന്ന നിലയിലുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിൻ്റെ സ്വീകാര്യത വർധിപ്പിച്ചു.
രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളെ വോട്ടാക്കി മാറ്റാൻ കഴിയുന്നു എന്നതാണ് ബെന്നി കോച്ചേരിയുടെ പ്രധാന നേട്ടം. ഡിവിഷനിലെ 3500-ൽ അധികം വീടുകളിൽ 90 ശതമാനത്തോളവും നേരിട്ട് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചത് ജനശ്രദ്ധ നേടി. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായ ജോസ് മോൻ മുണ്ടയ്ക്കലിന്റെ പ്രചാരണ പരിപാടികളിലും ഡിവിഷനിലെ 10 വാർഡ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിലും ബെന്നി സജീവമായി പങ്കെടുത്തു. പ്രചാരണ മികവും ദീർഘകാലമായുള്ള വ്യക്തിബന്ധങ്ങളും അദ്ദേഹത്തിന് മികച്ച വിജയം സമ്മാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



