പാലക്കാട്: കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ എതിരേ വന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. സംഭവത്തിൽ കാറോടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പറളി എടത്തറ പാളയം സ്വദേശി വിനോദ് കുമാർ ആണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ച് വാഹനമോടിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രതിക്കെതിരെ മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കല്ലേക്കാട് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രികനായ കല്പാത്തി കുന്നംപുറം സ്വദേശി കെ. ഫൈസൽ റഹ്‌മാൻ ആണ് മരിച്ചത്. മകനോടൊപ്പം ഒറ്റപ്പാലം വരിക്കാശ്ശേരി മന സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് തെറിച്ചുവീണ ഫൈസൽ റഹ്‌മാൻ എതിരേ വന്ന സ്വകാര്യ ബസിനടിയിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ഫൈസൽ റഹ്‌മാന്റെ മകൻ മുഹമ്മദ് ഫിറോസ് പരിക്കുകളോടെ രക്ഷപ്പെട്ടു. ബാറിൽ നിന്ന് മദ്യപിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിനോദ് കുമാറാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും, ദിശ തെറ്റിയാണ് ബൈക്കിൽ ഇടിച്ചതെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മരിച്ച ഫൈസൽ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു.










