കൊച്ചി: വയറ്റിൽ കുടുങ്ങിയ കത്രിക നീക്കം ചെയ്യുന്നതിനായുള്ള ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിൽനിന്ന് കത്രിക പുറത്തെടുത്തു. പുറത്തെടുത്ത കത്രിക കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാരാണ് ശസ്ത്രക്രിയ സമയത്ത് പങ്കെടുത്തത്. വയറ്റിൽനിന്ന് പുറത്തെടുത്ത കത്രിക നിലവിൽ കേസിലെ തൊണ്ടിമുതലായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായതിനു അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫുകുട്ടിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം അവശേഷിച്ചിരുന്നതായി കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന നീളം കൂടിയ അറ്റം വളഞ്ഞ ആർട്ടറി ഫോഴ്‌സെപ്‌സാണ് വയറ്റിൽ ഉണ്ടായിരുന്നത്.
2021 മേയ് 10-നാണ് ഗർഭാശയ ശസ്ത്രക്രിയ നടന്നത്. തുടർന്ന് സ്ഥിരമായ വയറുവേദനയും മൂത്രത്തിൽ രക്തസാന്നിധ്യവും അനുഭവപ്പെട്ടെങ്കിലും നടത്തിയ വിവിധ പരിശോധനകളിൽ കാരണം കണ്ടെത്താനായിരുന്നില്ല. ഒടുവിൽ, ബുധനാഴ്ച ആലപ്പുഴയിലെ ഒരു യൂറോളജി വിദഗ്ധന്റെ നിർദേശപ്രകാരം എടുത്ത എക്‌സ്-റേയിൽ വയറ്റിൽ കത്രികയുണ്ടെന്ന് വ്യക്തമായി. തുടർന്ന് വ്യാഴാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. വിവരം പുറത്തുവിടരുതെന്ന് ചില ഡോക്ടർമാർ നിർദേശിച്ചുവെന്നാരോപിച്ച് ഉഷയുടെ ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തു.




