ന്യൂഡൽഹി: ജമ്മു-കശ്മീരിന് സംസ്ഥാനപദവി നൽകുന്നതിനായി പാർലമെന്റ് സമ്മേളനത്തിൽ ബിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ. ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയതിന്റെ ആറാം വാർഷികമായിരുന്നു ചൊവ്വാഴ്ച. സുപ്രീംകോടതി വെള്ളിയാഴ്ച കശ്മീർ വിഷയം പരിഗണിക്കും. അടുത്ത മന്ത്രിസഭായോഗത്തിൽ ബില്ലിന് അംഗീകാരം നൽകി ഈ മാസം 21-ന് അവസാനിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർനീക്കം.
2019 ഓഗസ്റ്റ് അഞ്ചിനാണ് 370-ാം അനുച്ഛേദം റദ്ദാക്കിയത്. ഇതോടൊപ്പം സംസ്ഥാനത്തിനെ ജമ്മു-കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. കേന്ദ്രനടപടി 2023 ഡിസംബർ 11-ന് സുപ്രീംകോടതി ശരിവെച്ചെങ്കിലും സംസ്ഥാനപദവി സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ചിരുന്നു.
ജമ്മു-കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളാക്കിയത് താൽക്കാലികമാണെന്നും സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സുപ്രീംകോടതി നിർദേശപ്രകാരം, പത്തുവർഷത്തിനുശേഷം 2024 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ അധികാരത്തിലെത്തിയെങ്കിലും സംസ്ഥാനപദവി നൽകിയിരുന്നില്ല.






