കോട്ടയം: പാലാ നഗരസഭയിൽ സി.പി.എമ്മിൽ ചെയർപേഴ്സൺ സ്ഥാനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടം പുതിയ രാഷ്ട്രീയ പരീക്ഷണത്തിനൊരുങ്ങുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടവും മകൾ ദിയ പുളിക്കക്കണ്ടവും മത്സരിക്കുന്നുണ്ട്. ഇവർ 13, 14, 15 വാർഡുകളിലാണ് ജനവിധി തേടുന്നത്.
20 വർഷമായി കൗൺസിലറായ ബിനു, ഒരു തവണ ബി.ജെ.പി. സ്ഥാനാർഥിയായും ഒരു തവണ സി.പി.എം. സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനുമായാണ് വിജയിച്ചത്. ഇപ്പോഴത്തെ നഗരസഭയിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചെങ്കിലും കേരള കോൺഗ്രസ് (എം) മായുള്ള തർക്കങ്ങൾക്കൊടുവിൽ ബിനുവിന് സീറ്റ് നിഷേധിക്കുകയായിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു പുളിക്കക്കണ്ടം. കന്നിമത്സരത്തിനിറങ്ങുന്ന 21 വയസ്സുള്ള മകൾ ദിയ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദ പഠനശേഷവും എം.ബി.എ. പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വർഷമായി കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.



