ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുന്നു. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇന്‍ഫെക്ടഡ് സോണില്‍ കള്ളിംഗ് പൂര്‍ത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളര്‍ത്തുന്നതും നിരോധിച്ചു.
വെള്ളിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം ഇതുവരെ 3795 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. നെടുമുടി, കരുവാറ്റ, തകഴി, കുമാരപുരം പഞ്ചായത്തുകളിൽ കള്ളിങ് പൂർത്തിയായി. കാർത്തികപ്പള്ളി, പുന്നപ്ര സൗത്ത്, ചെറുതന, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ കള്ളിങ് പുരോഗമിക്കുകയാണ്. കുമാരപുരം പഞ്ചായത്തിൽ 131 പക്ഷികളെയാണ് വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. തകഴിയിൽ 286 പക്ഷികളെയും കരുവാറ്റയിൽ 715 പക്ഷികളെയും, നെടുമുടിയിൽ 2663 പക്ഷികളെയും കള്ളിങ്ങിന് വിധേയമാക്കി.
എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. തിങ്കളാഴ്ച (ഡിസംബർ 29) പ്രത്യേക സംഘമെത്തി അണുനശീകരണം നടത്തും. കള്ളിംഗ് നടക്കുന്ന തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളുടെ പ്രഭവകേന്ദ്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വൈലന്‍സ് സോണില്‍ ഉള്‍പ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റി, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്, കൈനകരി, ചമ്പക്കുളം, രാമങ്കരി, വെളിയനാട്, പുളിങ്കുന്ന്, നെടുമുടി, തലവടി, മുട്ടാര്‍, എടത്വ, തകഴി, തൃക്കുന്നപ്പുഴ, ആറാട്ടുപ്പുഴ, കണ്ടല്ലൂര്‍, പത്തിയൂര്‍, മുതുകുളം, കരുവാറ്റ, കുമാരപുരം, ഹരിപ്പാട് മുനിസിപ്പാലിറ്റി, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, വീയപുരം, പള്ളിപ്പാട്, ചെറുതന, ചേപ്പാട്, ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, നിരണം, കടപ്ര പഞ്ചായത്തുകളുടെ പരിധിയില്‍ താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട , ഇറച്ചി, കാഷ്ടം (വളം), ഫ്രോസണ്‍ മീറ്റ്, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒരാഴ്ചത്തേയ്ക്ക് നിരോധിച്ച് ഉത്തരവായി.
തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ ഇത് ഉറപ്പുവരുത്തേണ്ടതും ആയതിലേയ്ക്ക് സ്‌ക്വാഡ് രൂപീകരിച്ച്, കര്‍ശന പരിശോധനകള്‍ നടത്തുവാനും കളക്‌ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.






