തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വഞ്ചിയൂരില്‍ സംഘര്‍ഷം. സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നൂറിലേറെ കള്ളവോട്ട് നടന്നെന്നും വാര്‍ഡില്‍ റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. ബിജെപി പ്രവര്‍ത്തകനെ മര്‍ദിച്ചതായും ആരോപണമുണ്ട്.
വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ വ്യാപകമായി സിപിഎം കള്ളവോട്ട് ചെയ്‌തെന്നും ഇതിനകം നൂറില്‍പ്പരം കള്ളവോട്ട് നടന്നുകഴിഞ്ഞതായും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആരോപിച്ചു. വോട്ടര്‍പട്ടികയില്‍ ഇല്ലാത്തവരും വഞ്ചിയൂരില്‍ താമസം ഇല്ലാത്തവരുമായ ട്രാന്‍സ്ജന്‍ഡേഴ്‌സിനെ വരെ ഇറക്കി വോട്ട് ചെയ്യിപ്പിച്ചു. ബിജെപി വനിതാ നേതാവിനെ ജാതി പറഞ്ഞ് മര്‍ദിച്ചു, അവരെ അധിക്ഷേപിച്ചു. വഞ്ചിയൂര്‍ ഭാഗം രണ്ടില്‍ റീപോളിങ് വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിയുടെ ആരോപണം സിപിഎം നിഷേധിച്ചു. വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമാണ് വോട്ട് ചെയ്യുന്നതെന്ന് വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ഥി വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു. ”എല്ലാ വോട്ടും ഓണ്‍ലൈനില്‍ ചേര്‍ക്കുന്നതാണ്. പരാജയഭയം കൊണ്ടാണ് ബിജെപി ഇതൊക്കെ കാണിക്കുന്നത്. വോട്ട് ചേര്‍ത്ത് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അവരെ കൂവുന്നു. ബിജെപി പ്രവര്‍ത്തകരാണ് കൂവിയത്. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ മനുഷ്യര്‍ അല്ലേ. ഞങ്ങളുടെ പ്രവര്‍ത്തകരാണ് അവരും. ഞങ്ങള്‍ ആരെയും ആക്രമിച്ചിട്ടില്ല. അടിച്ചെങ്കില്‍ അടിച്ചെന്ന് പറയും. കുറെ അടിയും ഇടിയും ഒക്കെ കണ്ടവരാ ഞങ്ങള്‍. ഞങ്ങള്‍ ഒന്നും ചെയ്തില്ലെന്ന് പോലീസ് കണ്ടതാണ്”, അദ്ദേഹം പറഞ്ഞു.
വഞ്ചിയൂരില്‍ റീപോളിങ് നടത്തണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുപ്രകാരം സ്ഥാപിക്കേണ്ട ക്യാമറകള്‍ സ്ഥാപിച്ചത് ഒരു മണിക്കൂര്‍ വൈകിയാണെന്നും ഒരു മണിക്കൂറിനുള്ളില്‍ നിരവധി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും യുഡിഎഫ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരീഷ് കുമാര്‍ ആണ് കള്ളവോട്ട് തടയാന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കോടതിയെ സമീപിച്ചിരുന്നത്.






