ഭോപാൽ: കേണൽ സോഫിയ ഖുറേഷിക്കെതിരെയുള്ള ബിജെപി മന്ത്രിയുടെ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായ്ക്ക് എതിരായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി. ‘ഓപ്പറേഷൻ സിന്ദൂറി’നായി രാജ്യം ഒന്നിച്ചുനിന്നു. ആദ്യം അവർ പഹൽഗാമിൽ രക്തസാക്ഷിത്വം വരിച്ച നാവിക ഉദ്യോഗസ്ഥന്റെ ഭാര്യയെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്തിരുന്നു. ഇപ്പോൾ ബിജെപി മന്ത്രിമാർ നമ്മുടെ ധീരയായ ഉദ്യോഗസ്ഥയെ കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നു. മോദി ജി ഉടൻ മന്ത്രിയെ പുറത്താക്കണമെന്ന് ഖാർഗെ സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
പ്രസംഗം വിവാദമായതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന സ്വീകരിച്ച നടപടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങൾ അവരെ ബഹുമാനിക്കുന്നുവെന്നും വിജയ് ഷാ പറഞ്ഞു.






