തിരുവനന്തപുരം: ഇന്നലെ രാത്രി കേരളത്തിലെയും തമിഴ്നാട്ടിലെയും എയർടെൽ ഉപയോക്താക്കൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും പലർക്കും സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലും എക്സിലും ഇതിനെ തുടർന്ന് പരാതികളും ആശങ്കകളും നിറഞ്ഞിരുന്നു. വൈകുന്നേരം 7:00 മണി മുതലാണ് വ്യാപകമായി എയർടെൽ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്നം നേരിട്ടത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സേവനങ്ങൾ മുടങ്ങിയിരുന്നു. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എയർടെൽ തങ്ങളുടെ നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ സംഭവം. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ നെറ്റ്വര്ക്കിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി എയര്‍ടെല്‍ അറിയിച്ചു. 2025 മാർച്ചിൽ, 11,000-ത്തിലധികം നെറ്റ്വർക്ക് സൈറ്റുകളുള്ള കേരളത്തിലെ മുൻനിര ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറിയതായി പ്രഖ്യാപിച്ചിരുന്നു.
എയര്‍ടെല്‍ നെറ്റ്വര്ക്കില് പ്രശ്നങ്ങള്‍ നേരിടുന്നതായി ഇന്നലെ രാത്രി 9 മണിയോടെ എണ്ണായിരത്തിലധികം പരാതികളാണ് ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. മൊബൈല്‍ സിഗ്നല്‍ ലഭ്യമാകുന്നില്ല എന്നായിരുന്നു എയര്‍ടെല്‍ ഉപയോക്താക്കളുടെ പ്രധാന പരാതി. കോള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയുന്നില്ല, മൊബൈല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ല എന്നിങ്ങനെ എയര്‍ടെല്‍ സിം യൂസര്‍മാരുടെ പരാതികള്‍ നീണ്ടു. കേരളത്തിന് പുറമെ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, മധുരൈ നഗരങ്ങളില്‍ നിന്നുള്ള എയര്‍ടെല്‍ ഉപയോക്താക്കളും നെറ്റ്വര്‍ക്ക് തടസങ്ങളെ കുറിച്ച് പരാതിപ്പെട്ടു.
എന്നാല്‍ നെറ്റ്വര്‍ക്കിലുണ്ടായ സാങ്കേതികതടസം എന്താണെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് ഭാരതി എയര്‍ടെല്‍.




