തൃശൂർ: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ സിപിഎം നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി.ഡി. കുഞ്ഞുമുഹമ്മദ് നേതൃത്വം നൽകുന്ന എൽഡിഎഫ് മുന്നണിയെയും, അവരോടൊപ്പം നിന്ന് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയ യുഡിഎഫിനെയും ഗുരുവായൂർ ജനത പരാജയപ്പെടുത്തുമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു.
ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് അവസാനചെപ്പ് കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വിജയസാധ്യതയുള്ള വാർഡുകളിൽ സ്വതന്ത്രരായോ അല്ലാതെയോ ദുർബല സ്ഥാനാർത്ഥികളെ നിർത്തി പരസ്പരം സഹായിക്കുന്നതാണെന്നും അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു.
2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകളിലും ബിജെപിയാണ് മുന്നിലുള്ളത് എന്നതും അദ്ദേഹം ഓർമ്മിപ്പിച്ചു. അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം വോട്ടു കച്ചവടത്തിന്റെ അന്തർധാരയെ യുഡിഎഫുമായി ചേർന്ന് ശക്തിപ്പെടുത്തുന്നതെന്നും ആരോപണം. നഗരസഭയിൽ രണ്ടക്കം സീറ്റ് പോലും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ യുഡിഎഫ് കക്ഷി, എൽഡിഎഫുമായി ചേർന്ന് ‘ഇണ്ടി മോഡൽ’ സഖ്യം ഗുരുവായൂരിലും രൂപപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരിൽ രൂപം കൊണ്ട ഈ ഇൻഡി (എൽഡിഎഫ് + യുഡിഎഫ്) സഖ്യത്തെ പരാജയപ്പെടുത്തി ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ വോട്ടർമാർ തയ്യാറായിക്കഴിഞ്ഞുവെന്നും കൊട്ടിക്കലാശത്തിന് ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ അനിൽ മഞ്ചറമ്പത്ത് വ്യക്തമാക്കി.









