കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം പനച്ചിക്കാട് സ്വദേശിനി സുധ ബേബിയെ (46) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് പോലീസ്. കേസിലെ പ്രതി വൈറ്റില പൊന്നുരുന്നി സ്വദേശി കെ.വി. ഷാജിയെ (63) സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുടുംബജീവിതം തകർക്കുമെന്ന ഭീഷണിയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ഷാജിയും സുധയും ദീർഘനാളായി സൗഹൃദത്തിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ കാറിൽ വൈറ്റില റെയിൽവേ പാലത്തിനടുത്തെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ സുധ ഷാജിയുടെ ഫോൺ എടുത്തെറിഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. തന്റെ കുടുംബബന്ധം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതോടെ ഷാജി യുവതിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചോരവാർന്ന് കരയാൻ തുടങ്ങിയ സുധയുടെ ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഷാജി മുഖത്ത് അമർത്തിപ്പിടിക്കുകയും ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാണ് ഷാജി ശ്രമിച്ചത്. ഇതിനായി മൃതദേഹം ട്രെയിൻ ഓടാത്ത റെയിൽവേ പാളത്തിൽ കൊണ്ടുപോയിട്ടു. സുധയ്ക്ക് നേരത്തെ മാനസിക വിഭ്രാന്തിയും ആത്മഹത്യാ പ്രവണതയും ഉണ്ടായിരുന്ന സാഹചര്യം ഇതിനായി ഷാജി മുതലെടുക്കുകയായിരുന്നു. സംഭവത്തിന് ശേഷം സുധയുടെ സഹോദരി ഷാജിയെ വിളിച്ചപ്പോൾ, അവൾ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞു പോയതായാണ് ഇയാൾ മറുപടി നൽകിയത്.
അമൃത എക്‌സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ട് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്. മരട് പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായി. സ്ഥലത്തുണ്ടായിരുന്ന രക്തക്കറയും പിടിവലി നടന്ന ലക്ഷണങ്ങളും അന്വേഷണം ഷാജിയിലേക്ക് തിരിച്ചുവിട്ടു. സിസിടിവി ദൃശ്യങ്ങളിൽ ഇരുവരും ഒന്നിച്ച് നടന്നുപോകുന്നതും പിന്നീട് ഷാജി തനിച്ച് മടങ്ങുന്നതും കണ്ടെത്തി. മടങ്ങുന്ന സമയത്ത് ഷാജിയുടെ ശരീരത്തിലെ രക്തക്കറയും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന സുധ, അമ്മയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






