ന്യൂഡല്‍ഹി: രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടന്നു. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം നൂറു കടക്കുന്നത്. കേരളത്തില്‍നിന്നുള്ള സി. സദാനന്ദന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 102 ആയി ഉയർന്നത്. 2022-ല്‍ 13 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ രാജ്യസഭ അംഗങ്ങളുടെ എണ്ണം 97-ല്‍നിന്ന് 101 ആയിരുന്നു. പിന്നീട് ഇത് 99 ആയി കുറഞ്ഞു.
എന്നാല്‍, നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ 102 ആയി. ഇതോടെ രാജ്യസഭാംഗങ്ങളുടെ എണ്ണം നൂറുകടക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറി. 1988-90 കാലയളവില്‍ കോണ്‍ഗ്രസിനാണ് ആദ്യമായി രാജ്യസഭയില്‍ നൂറില്‍കൂടുതല്‍ അംഗങ്ങളുണ്ടായിരുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങള്‍ ഉള്‍പ്പെടെ 240 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. അഞ്ച് അംഗങ്ങളുടെ ഒഴിവുകളുമുണ്ട്. എന്‍ഡിഎയ്ക്ക് ആകെ 134 എം.പിമാരാണ് രാജ്യസഭയിലുള്ളത്. സെപ്റ്റംബര്‍ ഒന്‍പതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യസഭയിലെ ഈ അംഗസംഖ്യ ബിജെപിയ്ക്ക് കരുത്തുപകരും.






