ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി. ഇ-മെയിലുകൾ വഴിയാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റി, യാത്രക്കാരെയും ലഗേജും വിശദമായി പരിശോധിച്ചു. ഫയർ–റെസ്ക്യൂ ടീമുകളും ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തി. ആവശ്യമായ സുരക്ഷാ ഡ്രിൽ എല്ലാ വിമാനങ്ങളിലും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
വിമാനങ്ങളിൽ നടത്തിയ പരിശോധനയിൽ ഒന്നും സംശയാസ്പദമായി കണ്ടെത്താനായില്ലെന്നും ഭീഷണി വ്യാജമാണെന്നും അധികൃതർ അറിയിച്ചു. ഒരുമാസത്തിനിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ നടക്കുന്ന മൂന്നാമത്തെ വ്യാജ ബോംബ് ഭീഷണിയാണിത്. ഇതിന് മുമ്പ് എമിറേറ്റ്സ്, ഷാർജ, മദീന സർവീസുകൾക്കും സമാനമായ ഭീഷണി ഇ-മെയിലുകൾ ലഭിച്ചിരുന്നു. ഏറ്റവും പുതിയ ഭീഷണിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



