തിരുവനന്തപുരം: നാളെ കമ്മീഷനിങ് നടക്കാനിരിക്കെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ബോംബ് ഭീഷണി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമർപ്പിക്കുന്ന സാഹചര്യത്തിൽ എസ്‌പിജി നിയന്ത്രണത്തിലാണ് വിഴിഞ്ഞം തുറമുഖമേഖലയുള്ളത്. അതുകൊണ്ട് തന്നെ ബോംബ് ഭീഷണി വ്യാജമാകുമെന്നാണ് വിവരം.
മലപ്പുറത്ത് ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എന്നാൽ ഇത് എവിടെയാണെന്ന കാര്യം വ്യക്തമല്ല. കമ്മീഷനിംഗ് ചടങ്ങുകൾക്കായി നരേന്ദ്ര മോദി ഇന്ന് രാത്രിയോടെ തിരുവനന്തപുരത്തെത്തും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനഗരി. സ്വപ്നപദ്ധതി രാജ്യത്തിന് സമർപ്പിക്കുന്നത് കാണാൻ പൊതുജനത്തിന് അവസരമുണ്ടാകും.
ഇന്ന് രാത്രി 7.45ഓടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനമിറങ്ങും. റോഡ് മാർഗം രാജ്ഭവനിലേക്ക് പോകും. രാത്രി ഗവർണർക്കൊപ്പം അത്താഴവിരുന്നിൽ ഭാഗമാകും.






