പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് അടുത്തടുത്ത പഞ്ചായത്തുകളിൽ രണ്ട് പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് സഹോദരങ്ങൾ. മണ്ണൂർ കൊട്ടക്കുന്ന് വാലിപറമ്പിൽ ബൾക്കീസ്(46) എൽഡിഎഫ് സ്ഥാനാർഥിയായും, തിരുണ്ടി മലമുക്ക് ചോലക്കൽ റഷീദ(41) യുഡിഎഫിന് വേണ്ടിയുമാണ് മത്സരിക്കുന്നത്. മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ(2) വാർഡിലാണ് ബൾക്കീസ് സിപിഎം സ്ഥാനാർഥിയായി രംഗത്തുള്ളത്. അമ്പലപ്പാറ പഞ്ചായത്തിലെ അമ്പലപ്പാറ സൗത്ത്(12)വാർഡിൽ യുഡിഎഫ് സ്വതന്ത്രയായാണ് റഷീദ ജനവിധി തേടുന്നത്.
ഇരുവരും അമ്പലപ്പാറ ചന്തപ്പടി പരേതനായ സൈതലവിയുടെ മക്കളാണ്. ആദ്യമായാണ് ഇരുവരും മൽസരിക്കാൻ ഇറങ്ങുന്നത്. 22 വർഷമായി സിപിഎം പ്രവർത്തകയായ ബൾക്കീസ് കൊട്ടക്കുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. മഹിളാ അസോസിയേഷൻ ഏരിയ എക്സിക്യൂട്ടീവ് അംഗവും കുടുംബശ്രീ സിഡിഎസ് അംഗവുമാണ്. മുഴുസമയം പ്രചാരണത്തിന് ബൾക്കീസിന്റെ ഭർത്താവ് ഷറഫുദ്ദീനും ഒപ്പമുണ്ട്. കോൺഗ്രസ് പ്രവർത്തകയായ റഷീദ സാമൂഹിക പ്രവർത്തന രംഗത്തും സജീവമാണ്. ഭർത്താവ് ബഷീർ പ്രവാസിയാണ്.



