മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ ചെറ്റപ്പാലം വാർഡ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ കൗതുകകരമായ ഒരു പോരാട്ടത്തിനൊരുങ്ങുകയാണ്. സഹോദരങ്ങൾ തമ്മിലാണ് ഇവിടെ പ്രധാന മത്സരം. നഗരസഭയിലെ 24-ാം വാർഡാണ് ചെറ്റപ്പാലം. യുഡിഎഫ് പാനലിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ഇറക്കിയത് ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയെയാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ സി. ആബുട്ടിയാണ് എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർഥി. ജ്യേഷ്ഠൻ കുഞ്ഞബ്ദുള്ളയ്ക്ക് ഇത് കന്നിയങ്കമാണെങ്കിലും രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച പരിചയസമ്പത്തുണ്ട് അനുജൻ ആബുട്ടിക്ക്.
1967-ൽ മാനന്തവാടി ഗവ. ഹൈസ്കൂളിൽ എംഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ പ്രവേശനം. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. കാൽനൂറ്റാണ്ടായി മാനന്തവാടി ടൗൺ ചുമട്ടുതൊഴിലാളി കോഡിനേഷൻ കമ്മിറ്റി കൺവീനറും ക്ഷേമനിധി ബോർഡംഗവുമാണ്. മുസ്‌ലിം ലീഗ് ജില്ലാസെക്രട്ടറി, ചുമട്ടു തൊഴിലാളി ഫെഡറേഷൻ (എസ്‌ടിയു) സംസ്ഥാന സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിക്കുന്നുണ്ട്.
ആബുട്ടി 1980 മുതൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. 1992-ൽ പാർട്ടി അംഗത്വം നേടി. മാനന്തവാടി ഗ്രാമപ്പഞ്ചായത്തായിരുന്നപ്പോഴും കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചെങ്കിലും ആബുട്ടി പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ സിപിഎം മാനന്തവാടി ടൗൺ ബ്രാഞ്ചംഗമാണ്. എൽഡിഎഫിന് പ്രതീക്ഷയുള്ള വാർഡാണെന്നും ജ്യേഷ്ഠാനുജന്മാർ എന്നതിലുപരി എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണിതെന്നും ആബുട്ടി പറഞ്ഞു. വിജയപ്രതീക്ഷയുണ്ടെന്നും നിലവിലുള്ള ഭരണസമിതി തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ജനം കൂടെനിൽക്കുമെന്ന ഉറപ്പുണ്ടെന്നും കുഞ്ഞബ്ദുള്ളയും പറഞ്ഞു.






