കോഴിക്കോട്: ബസ് സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബസിന്റെ മുൻചില്ല് തകർന്നതോടെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. സംഭവം കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്റ്റോപ്പിന് സമീപത്താണ് നടന്നത്.
നഗരത്തിൽ നിന്ന് ചേവായൂർ, ചേവരമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ ജീവനക്കാരാണ് തമ്മിൽ ഏറ്റുമുട്ടിയത്. സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഒരേസമയം എത്തിച്ചേർന്നതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കം രണ്ടാം ഗേറ്റിന് സമീപം ശാരീരിക സംഘർഷത്തിലേക്ക് മാറിയതായി പോലീസ് അറിയിച്ചു.
പരുക്കേറ്റ ഡ്രൈവറും യാത്രക്കാരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






