തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമായ നേമം ഷജീർ മത്സരിക്കുന്ന നേമം വാർഡിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നേമം ഷജീറിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് നേമം മണ്ഡലത്തിന്റെ കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തി.
വിവിധ ഘടകങ്ങൾ പരിഗണിച്ച് നേമത്ത് ജവഹർ ബാലമഞ്ചിന്റെ ദേശീയ ചെയർമാൻ ജി.വി.ഹരിയെ സ്ഥാനാർഥിയാക്കാനായിരുന്നു മണക്കാട് സുരേഷിന് താൽപര്യം. എന്നാൽ എം.വിൻസന്റ് എംഎൽഎയുടെ പിന്തുണയാണ് ഷജീറിന് തുണയായത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഷജീർ അനുഗമിച്ചത് നേരത്തേ വിവാദമായിരുന്നു. ഷജീറിന്റെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തു.
മണക്കാട് സുരേഷ് നാലു ദിവസം മുൻപ് ഡിസിസി പ്രസിഡന്റ് എൻ.ശക്തന് രാജിക്കത്ത് നൽകിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു മറുപടി ലഭിച്ചിരുന്നില്ല. ഇതോടെ മൂന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ, തന്റെ രാജി സ്വീകരിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു. സുരേഷ് തുടരണമെന്നാണ് ഏകകണ്ഠേനയുള്ള തീരുമാനമെന്നായിരുന്നു ശക്തന്റെ മറുപടി. എന്നാൽ രാജിയിൽ സുരേഷ് ഉറച്ചുനിന്നു. ഷജീറിനെ സ്ഥാനാർഥിയായി തീരുമാനിച്ച കോർ കമ്മിറ്റി യോഗത്തിൽ മണക്കാട് സുരേഷും എം.വിൻസെന്റും തമ്മിൽ വാക്കേറ്റമുണ്ടായി.
നേമത്ത് വിമത ശല്യവും കോൺഗ്രസിനെ അലട്ടുന്നുണ്ട്. ബിജെപി ബന്ധം ആരോപിച്ച്, മണ്ഡലം പ്രസിഡന്റ് നേമം രാജനെയും കണ്ണൂർ സ്വദേശിയായ ബ്ലോക്ക് പ്രസിഡന്റ് അജിത് ലാലിനെയും മാറ്റണമെന്ന് ഇന്ദിരാജി സെന്റർ എന്ന പേരിലുള്ള പ്രവർത്തക കൂട്ടായ്മ ആവശ്യപ്പെട്ടിട്ടുണ്ട്. നേമം, എസ്റ്റേറ്റ്, പൊന്നുമംഗലം വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തുമെന്നും കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിനു മുൻപ് പലതവണ ഡിസിസി നേതൃത്വം ഇവരുമായി ചർച്ച നടത്തിയെങ്കിലും മണ്ഡലം – ബ്ലോക്ക് പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു വിമതർ. നേമം രാജനെ സ്ഥാനാർഥി ആക്കാനായിരുന്നു പാർട്ടി നീക്കം. ഒടുവിൽ മണക്കാട് സുരേഷ് ഇടപെട്ടാണ് ജി.വി. ഹരിയെ സ്ഥാനാർഥിയായി പരിഗണിച്ചത്. സുരേഷ്, ജി.വി.ഹരിയുടെ പേര് നിർദേശിച്ച ആദ്യ യോഗത്തിൽ നേതാക്കളാരും ഇക്കാര്യം എതിർത്തില്ല. എന്നാൽ സ്ഥാനാർഥിയെ തീരുമാനിക്കുന്ന ദിവസം നേതൃത്വം അദ്ദേഹത്തിന്റെ അഭിപ്രായം തള്ളിക്കളയുകയായിരുന്നു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോർപേറഷനിലെ 101 വാർഡുകളിലും യാത്ര നടത്തുന്ന കെ. മുരളീധരനെ നേമം വാർഡിലെ പൂഴിക്കുന്നിൽ ഇന്ദിരാജി സെന്റർ പ്രവർത്തകർ വാഹനം തടഞ്ഞ് പരാതി അറിയിച്ചിരുന്നു. ഇവർ മുരളീധരനെ കാണാതിരിക്കാനായി ജാഥയുടെ റൂട്ട് മാറ്റിയത് മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ഇതോടെ പര്യടന വാഹനത്തിൽ നിന്ന് ഇറങ്ങി കാറിൽ കയറി പോയ മുരളീധരനെ അനുനയിപ്പിച്ചാണ് നേതൃത്വം തിരികെ എത്തിച്ചത്.
കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം ഒരു ചുമതല മാത്രമാണെന്നും അത് ഒഴിയുന്നതിനെ രാജിയായി കണക്കാക്കേണ്ടതില്ലെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ 23 സീറ്റുകളിലും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഇത്തവണ 10 സീറ്റെങ്കിലും നേടാനുള്ള അവസരമാണ് സ്ഥാനാർഥി നിർണയത്തിലൂടെ ഇല്ലാതാക്കിയതെന്ന് മണക്കാട് സുരേഷിനെ അനുകൂലിക്കുന്നവരും വിമതരും പറയുന്നു. കോർപറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ.ഗോപനെയാണ് നേമത്ത് ബിജെപി പോരാട്ടത്തിനിറക്കുന്നത്. തുടർച്ചയായി പത്തു വർഷം മന്ത്രി ജി.ആർ.അനിൽ കൗൺസിലറായിരുന്ന വാർഡിൽ ബിജു ചിഹ്നത്തിലിനെയാണ് സിപിഐ മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർഥിയായ ജെ.എസ്. ജയേഷും ശക്തമായ സാന്നിധ്യം അറിയിച്ച് പ്രചാരണ രംഗത്തുണ്ട്.




