കോഴിക്കോട് : സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാൽ പി.വി അൻവറിനെ പാർട്ടിയിൽ എടുക്കാനാകില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) വക്താവ് ടി.കെ.എസ് ഇളങ്കോവൻ. സിപിഎം നടപടിയെടുത്തയാളാണ് അൻവറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ചെന്നൈയിൽ എത്തി ഡിഎംകെ നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.അൻവർ നേതൃത്വത്തെ സമീപിച്ചതായി വാർത്തകൾ വരുന്നുണ്ട്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല.
പാർട്ടിയിൽ ചേരുന്നത് മറ്റൊരു വിഷയമാണ്. എന്നാൽ, ഞങ്ങളുമായി സഖ്യമുള്ള സിപിഎം നടപടി സ്വീകരിച്ച ഒരാളെന്ന നിലയിൽ അവരുടെ സമ്മതമില്ലാതെ അദ്ദേഹത്തെ പാർട്ടിയിലെടുക്കാനാകില്ല. നേതാക്കൾ വിഷയം ചർച്ച ചെയ്തതായി അറിയില്ലെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എം.കെ സ്റ്റാലിന്‍റേതാണ്. – ഇളങ്കോവൻ പറഞ്ഞു.
ഇന്ന് വൈകീട്ട് മഞ്ചേരിയിൽ നടക്കുന്ന പി.വി അൻവറിന്റെ പൊതുയോഗത്തിൽ പുതിയ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡിഎംകെ) എന്നാണ് പാർട്ടിക്കു നല്‍കിയ പേര്. രാഷ്ട്രീയ പാർട്ടിയല്ലെന്ന് അൻവർ വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക സംഘടനയായായിരിക്കും ഇതിന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമായാണു താന്‍ ചെന്നൈയിൽ പോയതെന്നും അന്‍വര്‍ വിശദീകരിച്ചു.




