തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വൈകാരിക കുറിപ്പുമായി വിഎസിന്‍റെ മുൻ പിഎ എ സുരേഷ്. ഹൃദയാഘാതമുണ്ടായശേഷം വിഎസിനെ തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം നടന്നകാര്യങ്ങളാണ് എ സുരേഷ് കുറിപ്പിൽ വിവരിക്കുന്നത്.
ഇന്നലെ വിഎസിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തിന്‍റെ മകൻ വിഎ അരുണ്‍കുമാര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എ സുരേഷ് വിഎസിന്‍റെ പ്രതീക്ഷ നൽകുന്ന തിരിച്ചുവരവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. പരിശോധിച്ച ഡോക്ടര്‍മാരെയൊക്കെയും അത്ഭുതപ്പെടുത്തിയ സഖാവാണ് വിഎസ് എന്നും കേരളത്തിന്‍റെ കാവലാള്‍ വിട്ടുപോകില്ലെന്നും എ സുരേഷ് കുറിച്ചു.
ഇപ്പോഴത്തെ ആശുപത്രി വാസത്തിന്‍റെ തുടക്കവും ശ്വാസം നിലച്ച വി എസ് തിരിച്ചുവന്നതിന്‍റെ അസാധ്യ മനക്കരുത്തിന്‍റെയും പോരാട്ട വീര്യത്തിന്‍റെയും ഒരു അത്ഭുത കഥ തന്നെയാണെന്നും അരമണിക്കൂറിലധികം സിപിആര്‍ കൊടുത്താണ് സഖാവ് തിരിച്ചെത്തിയതെന്നും അതാണ് യഥാര്‍ത്ഥ പോരാളിയുടെ ചങ്കുറപ്പെന്നും എ സുരേഷ് പറയുന്നു.






