തൃശ്ശൂർ: ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വൃദ്ധനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശി ചന്ദ്രന്‍ (മീശ ചന്ദ്രന്‍–68) ആണ് അറസ്റ്റിലായത്.തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടില്‍ രാജേന്ദ്രന്‍ (66) എന്നയാളെയാണ് പ്രതി ആക്രമിച്ചത്.
ഡിസംബര്‍ 12നാണ് സംഭവം. രാജേന്ദ്രന്‍ മാഞ്ചിറ ജംഗ്ഷനിൽ പൂക്കച്ചവടം നടത്തുന്ന തട്ടിനടുത്തേക്ക് എത്തിയ പ്രതി മലമൂത്ര വിസര്‍ജനം നടത്തുകയും, ഒരു കവറില്‍ വിസര്‍ജ്യങ്ങളടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പൂക്കച്ചവട തട്ട് തകര്‍ത്ത് ഏകദേശം 10,000 രൂപയുടെ നഷ്ടവും വരുത്തി.
ഇതിനെ തുടര്‍ന്ന് രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധം തീര്‍ക്കാനാണ് പ്രതി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂര്‍ മേഖലയില്‍ വര്‍ഷങ്ങളായി തമ്പടിച്ചു വരുന്ന പ്രതി മുന്‍പും ഇത്തരം അക്രമങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ടെമ്പിള്‍ എസ്.എച്ച്.ഒ ജി. അജയകുമാര്‍, ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍, എസ്.ഐമാരായ പി.ജി. സദാശിവന്‍, ആര്‍. ദേവദാസ്, സീനിയര്‍ സി.പി.ഒമാരായ എന്‍. രഞ്ജിത്ത്, ഡി. അരുണ്‍, സി.പി.ഒമാരായ സന്ദീഷ് കുമാര്‍, ആര്‍. റമീസ്, എസ്.ജെ. അനൂപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






