കാസർകോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഇനി പിടിയിലാകാനുള്ളത് 4 പ്രതികൾ. മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് (46) ഉൾപ്പെടെ 4 പേരും നിലവിൽ ഒളിവിലാണ്. ഇന്നലെ മൂന്നുപേർകൂടി അറസ്റ്റിലായതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ആകെ 16 പ്രതികളാണുള്ളത്. പീഡനം നടന്ന സ്ഥലങ്ങളിലെത്തി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിലാണ് പരിശോധന നടത്തി.
പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47), കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ പ്രജീഷ് (ആൽബിൻ- 40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരി റഷീദ് നിവാസിൽ അബ്ദുൽ മനാഫ് (37) എന്നിവരെയാണു പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഗിരീഷ് പയ്യന്നൂരിലെ വീട്ടിലെത്തിച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. പെരുമ്പയിലെ കണ്ണടക്കടയിൽ മാനേജരായ ആൽബിൻ പയ്യന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചാണ് ഉപദ്രവിച്ചത്. അബ്ദുൽ മനാഫ് കോഴിക്കോട്ടെ 2 ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചു.






