മലപ്പുറം: സാമൂഹികമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച് വിൽപ്പന നടത്തിയെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് നടപടി സ്വീകരിച്ചത്.
രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സാമൂഹികമാധ്യമങ്ങളിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അവ അശ്ലീല രൂപത്തിലാക്കി മാറ്റി, തുടർന്ന് ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ പണം വാങ്ങി വിൽപ്പന നടത്തിയതായാണ് ആരോപണം.
ഇത്തരത്തിൽ ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ വിവിധ ഗ്രൂപ്പുകളിൽ പ്രചരിച്ചിട്ടുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. പ്രതിയുടെ ഫോണിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടെ കണ്ടെത്തിയതായും സൂചനയുണ്ട്.
അതേസമയം, കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതി നിരീക്ഷണത്തിലാണെന്നും ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി പരിശോധിച്ചശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടാമതൊരു മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്. ലഭിച്ച ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് തീരുമാനം. നിലവിൽ പരപ്പനങ്ങാടി, മാഹി എന്നിവിടങ്ങളിൽ നിന്നായി രണ്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.




