വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവർത്തകനുമായ ചാർളി കിർക്കിന്റെ വധത്തെ ആഘോഷിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ആറ് പേരുടെ വിസ റദ്ദാക്കി യുഎസ്. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാൻ അമേരിക്കയ്ക്ക് ബാധ്യതയില്ലെന്ന് യുഎസ് ആഭ്യന്തര വകുപ്പ് ‘എക്‌സ്’ പോസ്റ്റിൽ പറഞ്ഞു.
കിർക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറു വിസ ഉടമകളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു. സെപ്റ്റംബർ 10-ന് യൂട്ടായിലെ സർവകലാശാലാ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് കിർക്ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. വിസ റദ്ദാക്കപ്പെട്ട ആറ് പേർ അർജന്റീന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ബ്രസീൽ, ജർമ്മനി, പരാഗ്വേ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.






