കോട്ടയം : വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഇരിക്കെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്‌പാർച്ചന നടത്തി കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്ന കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ പോലും ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. കൂടാതെ പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതെ അവഹേളിക്കുകയാണ് സർക്കാർ ചെയ്‌തതെന്നും കോവളം എംഎൽഎ എം വിൻസെൻ്റ് പ്രതികരിച്ചു.
ഉമ്മൻ ചാണ്ടി സർക്കാർ ഭരണം തുടർന്നിരുന്നെങ്കിൽ 2019ൽ തന്നെ പദ്ധതി പൂർത്തിയാക്കുമായിരുന്നുവെന്നും എല്ലാ അടിസ്ഥാന സൗകര്യ വികസനവും പൂർണമാകുമായിരുന്നുവെന്നും വിൻസെൻ്റ് പറഞ്ഞു. കൂടാതെ സർക്കാർ നിർവഹക്കേണ്ട ചുമതലകളൊന്നും നിർവഹിക്കാത്തതിൻ്റെ കുറ്റബോധത്തോടുകൂടി വേണം ഉദ്ഘാടനത്തിനു പോകേണ്ടതെന്നും എം എൽ എ വിൻസെൻ്റ് കൂട്ടിച്ചേർത്തു. അതേസമയം കേരളത്തേയും രാജ്യത്തേയും സംബന്ധിച്ച് ഇതൊരു ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരാണ് ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്‌ത് തറക്കല്ലിട്ടത്. ഇതിനുവേണ്ടി ഒന്നു ചെയ്യാത്ത ഇടതുപക്ഷ സർക്കാരാണ് ഇപ്പോൾ ക്രെഡിറ്റെടുക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.






